National
തിരുച്ചിറപ്പള്ളി: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. താൻ വിജയിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റിലെ വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച വൻ ജനസമ്മേളനത്തിലാണ് പ്രതിപക്ഷ കക്ഷികളെ അക്കമിട്ട് വിമർശിച്ച് വിജയ് ആഞ്ഞടിച്ചത്. "ഞാൻ നിങ്ങളുടെ മുഖ്യമന്ത്രിയല്ല, മറിച്ച് തമിഴക മക്കളുടെ മുഖ്യസേവകനാണ്" എന്ന വിജയ്യുടെ പ്രഖ്യാപനം വൻ ജനാരവത്തോടെയാണ് തിരുച്ചി ജനത സ്വീകരിച്ചത്.
തന്റെ രാഷ്ട്രീയ ശത്രുക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വേദിയിൽ വിജയ് കൃത്യമായ മറുപടി നൽകി. തനിക്ക് എതിരാളികൾ ഇല്ലെന്ന് ആരും പറയേണ്ടതില്ലെന്നും, തമിഴ്നാട്ടിൽ ഇനി മത്സരം ഡിഎംകെയും തന്റെ പാർട്ടിയായ ടിവികെയും തമ്മിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിൽ മൂന്നാമതൊരു ശക്തിക്ക് സ്ഥാനമില്ല. സോഷ്യൽ മീഡിയയിൽ മാത്രം സജീവമായി കളം നിറയാൻ ശ്രമിക്കുന്ന ഡിഎംകെ നേതാക്കളെ വേദിയിൽ വിജയ് രൂക്ഷമായ ഭാഷയിലാണ് പരിഹസിച്ചത്.
"എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ" എന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ്, തമിഴ്നാട്ടിലെ ഓരോ സാധാരണക്കാരന്റെയും പ്രതിനിധിയാണ് താനെന്നും വ്യക്തമാക്കി. തന്നെയും ജനങ്ങളെയും തമ്മിൽ അകറ്റാൻ ആർക്കും കഴിയില്ലെന്നും നാളെയും ഈ ബന്ധം ഇങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്യുടെ ഈ ആദ്യ പ്രസംഗം വലിയ ആവേശത്തോടെയാണ് തമിഴ് ജനത ഏറ്റെടുത്തത്.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിൽ വിസികെ ചേരുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം. സഖ്യകക്ഷികൾ ഭരണത്തിന്റെ ഭാഗമാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, മന്ത്രിസഭയിലേക്ക് പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ എംഎൽഎമാരെ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി വിജയ് നീക്കം നടത്തിയാൽ സർക്കാരിന് നൽകുന്ന പിന്തുണ ഇടതുപക്ഷ പാർട്ടികൾ പുനഃപരിശോധിക്കുമെന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി.
ടിവികെ സർക്കാരിനെ തുടക്കം മുതൽ പിന്തുണയ്ക്കുന്ന വി.സി.കെ മന്ത്രിസഭയുടെ ഭാഗമാകാൻ തീരുമാനിച്ചാൽ അതിൽ രാഷ്ട്രീയമായി തെറ്റൊന്നുമില്ല. ഓരോ പാർട്ടിക്കും അവരുടെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ അവകാശമുണ്ട്. എന്നാൽ, എഐഎഡിഎം.കെയിലെ അംഗങ്ങളെ മന്ത്രിമാരാക്കാൻ സർക്കാർ തുനിഞ്ഞാൽ ഇടതുപക്ഷത്തിന് മുന്നണിയിൽ തുടരാനാകില്ല.
അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ടിവികെ സർക്കാരിന് പുറത്തുനിന്ന് നൽകുന്ന പിന്തുണ പിൻവലിക്കുന്നതിനെക്കുറിച്ച് സിപിഎമ്മും സിപിഐയും ആലോചിക്കേണ്ടി വരും. വിജയ് മന്ത്രിസഭയിലേക്ക് കോൺഗ്രസ് പ്രതിനിധികൾ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, മറ്റ് സഖ്യകക്ഷികളുടെ പങ്കാളിത്തത്തെച്ചൊല്ലി തമിഴ്നാട് രാഷ്ട്രീയത്തിൽ ചർച്ചകൾ കൊഴുക്കുന്ന പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഈ നിർണായക പ്രതികരണം.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയ സർക്കാർ തീരുമാനം തങ്ങളെ മാനസികമായി തളർത്തിയെന്ന് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയത് "ട്രോമാറ്റിക്" ആണെന്നും തങ്ങളുടെ കഠിനാധ്വാനം വെറുതെയായെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.
മാസങ്ങളോളം ഉറക്കമില്ലാതെ പഠിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഈ വാർത്ത ഉൾക്കൊള്ളാനായിട്ടില്ല. "ഇത് തികച്ചും അനീതിയാണ്, പരീക്ഷാ ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണിത്," എന്ന് പരീക്ഷാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് വിശ്രമത്തിലേക്ക് കടന്ന വിദ്യാർത്ഥികൾക്ക് പെട്ടെന്ന് വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നത് വലിയ സമ്മർദമുണ്ടാക്കുന്നു. "പഠിച്ച കാര്യങ്ങൾ വീണ്ടും അതേ തീവ്രതയോടെ പഠിച്ചെടുക്കുക എന്നത് പ്രയാസകരമാണ്," എന്ന് തെലങ്കാനയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പ്രതികരിച്ചു. പരീക്ഷാ അഴിമതികൾ ഓരോ വർഷവും ആവർത്തിക്കുന്നത് പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്നുവെന്ന് രക്ഷിതാക്കളും ചൂണ്ടിക്കാട്ടി.
നിർഭാഗ്യകരമാണെങ്കിലും വിദ്യാർത്ഥികൾ പരിഭ്രാന്തരാകരുതെന്ന് പ്രമുഖ അധ്യാപകർ നിർദേശിച്ചു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ പുനഃപരീക്ഷ അനിവാര്യമാണെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു.
മേയ് മൂന്നിന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള അട്ടിമറി നടന്നുവെന്ന് സിബിഐ പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. 720-ൽ 600 മാർക്കിനുള്ള ചോദ്യങ്ങളും പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച 'ഗെസ് പേപ്പറുകളിൽ' ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഈ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് എൻടിഎയുടെ നിലപാട്. രാജ്യമെമ്പാടുമുള്ള 22.79 ലക്ഷം വിദ്യാർത്ഥികളാണ് ഇപ്പോൾ പുനഃപരീക്ഷാ തീയതിക്കായി കാത്തിരിക്കുന്നത്.
National
ന്യൂഡൽഹി: യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയെ റാപ്പിഡോ ഡ്രൈവർ വീഡിയോ കോളിലൂടെയും മറ്റും നിരന്തരം ശല്യം ചെയ്തതായി പരാതി. ഡൽഹിയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലേക്ക് യാത്ര ചെയ്ത ശൈവ്യ വസിഷ്ഠ എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്. 2025-ൽ നടന്ന സംഭവമാണെങ്കിലും, ഇത്തരം അതിക്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയുടെ പ്രതികരണം അറിയാനാണ് ഇപ്പോൾ ഇത് പങ്കുവെക്കുന്നതെന്ന് യുവതി പറഞ്ഞു.
യാത്രയിലുടനീളം ഡ്രൈവർ അശ്ലീല ചുവയുള്ള പാട്ടുകൾ വെക്കുകയും കുടുംബത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് യുവതിയെ അസ്വസ്ഥയാക്കുകയും ചെയ്തു. യാത്ര അവസാനിച്ചതിന് പിന്നാലെ ഡ്രൈവർ നിരന്തരം ഫോണിൽ വിളിക്കാൻ തുടങ്ങി. നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും മറ്റ് നമ്പറുകളിൽ നിന്ന് വിളികളും സന്ദേശങ്ങളും തുടർന്നു.
ബാത്ത്റൂമിൽ നിന്നുവരെ ഡ്രൈവർ വീഡിയോ കോൾ ചെയ്തതായും ഇത് തന്നെ വല്ലാതെ തളർത്തിയെന്നും യുവതി വ്യക്തമാക്കി.
യുവതിയുടെ പോസ്റ്റ് വൈറലായതോടെ റാപ്പിഡോ ഔദ്യോഗികമായി മാപ്പ് പറഞ്ഞു. കമ്പനിയുടെ പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത വിധം സുരക്ഷിതമാണെന്നും, അതിനാൽ എങ്ങനെയാണ് ഡ്രൈവർക്ക് നമ്പർ ലഭിച്ചത് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും റാപ്പിഡോ അറിയിച്ചു. കുറ്റക്കാരനായ ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്പനി ഉറപ്പുനൽകി.
Kerala
തിരുവനന്തപുരം: പാചകവാതകത്തിന്റെ വില കുത്തനെ വർധിപ്പിച്ചതോടെ സംസ്ഥാനത്തെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്. വില കുറയ്ക്കാതെ ഈ മേഖലയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഹോട്ടൽ ഉടമകൾ വ്യക്തമാക്കുന്നത്.
പാചകവാതകത്തിന് പുറമെ പലചരക്ക് സാധനങ്ങൾക്കും പച്ചക്കറികൾക്കും വില വർധിച്ചത് ഹോട്ടലുകളുടെ പ്രവർത്തന ചിലവ് ഗണ്യമായി വർധിപ്പിച്ചു. ചിലവ് നിയന്ത്രിക്കാനായി ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കാൻ ഹോട്ടലുകൾ നിർബന്ധിതരാകുന്നു. ഇത് ഉപഭോക്താക്കളുടെ വരവിനെ ബാധിക്കുമോ എന്ന ആശങ്കയും ഉടമകൾക്കുണ്ട്.
വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വിവിധ ഹോട്ടൽ ഉടമസ്ഥ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ ഇളവ് അനുവദിക്കണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം. നിലവിലെ സാഹചര്യത്തിൽ പല ചെറിയ ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം തന്നെ പലയിടങ്ങളിലും ഭക്ഷണത്തിന്റെ വിലയിൽ നേരിയ വർധനവ് വരുത്തിത്തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തെ സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാണ് പൊതുവായ ആവശ്യം.
Kerala
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും സംസ്ഥാനം തൂക്കുസഭയിലേക്ക് നീങ്ങുമെന്നും മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ ഭരണമുറപ്പിക്കാൻ ബിജെപിയുടെ പിന്തുണ അനിവാര്യമായി വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം കേരളത്തിലുണ്ടാകും. നിർണായകമായ സീറ്റുകൾ നേടി ബിജെപി നിയമസഭയിൽ കരുത്തുറ്റ സാന്നിധ്യമാകും. സർക്കാരുണ്ടാക്കാൻ ബിജെപിയുടെ നിലപാട് പ്രധാനമാകുന്ന സ്ഥിതിവിശേഷം വരുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും പേരിൽ ജനങ്ങൾ ബിജെപിയെ നെഞ്ചേറ്റിക്കഴിഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ എന്തുതന്നെയായാലും യഥാർത്ഥ വിധി ബിജെപിക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറന്മുള മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന കുമ്മനം രാജശേഖരൻ അവിടെ വലിയ വിജയപ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് അപ്രതീക്ഷിത തിരിച്ചടി നൽകിക്കൊണ്ട് എൻഡിഎ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും കൂടുതൽ മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടുമെന്നുമാണ് ബിജെപി ക്യാമ്പിന്റെ കണക്കുകൂട്ടൽ.
National
ഭോപ്പാൽ: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കടുക്കുന്നതിനിടെ ചൂടിനെ പ്രതിരോധിക്കാൻ പോക്കറ്റിൽ ഒരു ഉള്ളി സൂക്ഷിച്ചാൽ മതിയെന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഉപദേശത്തിനെതിരെ പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പോക്കറ്റിൽ ഒരു ഉള്ളി സൂക്ഷിച്ചാൽ ചൂടിനെ അതിജീവിക്കാമെന്നും താൻ കാറിലോ ഓഫീസിലോ എസി ഉപയോഗിക്കാറില്ലെന്നുമാണ് സിന്ധ്യ അവകാശപ്പെട്ടത്.
ചമ്പലിലെ ചൂടിനെ നേരിടാൻ പോക്കറ്റിൽ ഒരു ഉള്ളി സൂക്ഷിച്ചാൽ മതിയെന്ന് സിന്ധ്യ ഒരു പൊതുപരിപാടിക്കിടെയാണ് പറഞ്ഞത്. "ഞാൻ എസി ഉപയോഗിക്കാറില്ല. എന്റെ ചർമം ചമ്പലിലേതാണ്. പോക്കറ്റിൽ ഒരു ഉള്ളി ഉണ്ടെങ്കിൽ ഒന്നും സംഭവിക്കില്ല. ഇതൊരു പഴയ ആയുർവേദ രീതിയാണ്," പോക്കറ്റിൽ നിന്ന് ഉള്ളി പുറത്തെടുത്തു കാണിച്ച് അദ്ദേഹം പറഞ്ഞു.
സിന്ധ്യയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ദിഗ്വിജയ സിംഗ് രംഗത്തെത്തി. "മഹാരാജാവിന് ജയ്! എല്ലാ ബിജെപി നേതാക്കളും സിന്ധ്യയിൽ നിന്ന് പഠിക്കണം. എല്ലാവരും തങ്ങളുടെ എസി കാറുകൾ തിരിച്ചേൽപ്പിക്കുകയും പകരം പോക്കറ്റിൽ ഉള്ളി സൂക്ഷിക്കുകയും വേണം," എന്ന് അദ്ദേഹം പരിഹസിച്ചു.
ഇത്രയും വലിയ രാജകുടുംബത്തിൽ ജനിച്ച് ഇത്രയും ലാളിത്യം കാണിക്കുന്ന സിന്ധ്യയെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും ദിഗ്വിജയ സിംഗ് പരിഹാസരൂപേണ കൂട്ടിച്ചേർത്തു. മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ചിരകാല ശത്രുക്കളായ ഇരുവരും തമ്മിലുള്ള ഈ 'ഉള്ളി തർക്കം' ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
40 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം ഉപദേശങ്ങൾ ശാസ്ത്രീയമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
Kerala
കൊച്ചി: ബിജെപിക്കുള്ളില്‍ താൻ കടുത്ത ജാതിവിവേചനമാണ് നേരിടുന്നതെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ഡോ. ടി.എന്‍. സരസു. പാര്‍ട്ടിയിലെ ദളിത് വിഭാഗത്തോടുള്ള അവഗണന അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും അഖില്‍ ഭാരത് ഹിന്ദു മഹാസഭ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവർ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് തന്നെ ബോധപൂര്‍വം ഒഴിവാക്കിയതായും അവർ പറഞ്ഞു. സ്ഥാനാര്‍ഥിയായി പരിഗണിക്കാതിരുന്നതില്‍ പരാതിയില്ല. എന്നാൽ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തിന് ഇറങ്ങാൻ താല്പര്യം അറിയിച്ചിട്ടും പാർട്ടി നേതൃത്വം അത് തടയുകയായിരുന്നു. എട്ട് വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ലെന്നും തന്റെ ജാതിയാണ് പലർക്കും പ്രശ്നമെന്നും അവർ തുറന്നടിച്ചു.
പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പലായിരിക്കെ വിരമിക്കുന്ന ദിവസം എസ്എഫ്ഐ പ്രവർത്തകർ പ്രതീകാത്മക ശവകുടീരം ഒരുക്കിയ സംഭവത്തിലൂടെയാണ് ഡോ. സരസു വാർത്തകളിൽ നിറഞ്ഞത്.
International
വാഷിംഗ്ടൺ: ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതി രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണമേറ്റെടുത്ത ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ട്രംപിന്റെ റേറ്റിംഗ് എത്തിയിരിക്കുന്നത്. സമീപകാലത്തെ വിവിധ പോളിംഗ് ഡാറ്റകൾ പ്രകാരം, ട്രംപിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കിടയിലുള്ള അതൃപ്തി വർധിച്ചതായാണ് സൂചന.
വിവാദപരമായ ഭരണപരിഷ്കാരങ്ങൾ, പുതിയ ക്യാബിനറ്റ് നിയമനങ്ങൾ, വിദേശ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ അധിക നികുതി എന്നിവയോടുള്ള പൊതുജന പ്രതികരണം ട്രംപിന് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. രാജ്യത്തെ സാമ്പത്തിക നയങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകളും ജനപ്രീതി കുറയാൻ കാരണമായിട്ടുണ്ട്.
ഭരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെയുള്ള ഈ തിരിച്ചടി, വരാനിരിക്കുന്ന നിയമനിർമ്മാണങ്ങളെയും കോൺഗ്രസിലെ ട്രംപിന്റെ സ്വാധീനത്തെയും ബാധിച്ചേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അധികാരമേറ്റ ആദ്യ നൂറ് ദിവസങ്ങൾ പിന്നിടുന്നതിന് മുൻപ് തന്നെ ഭരണവിരുദ്ധ വികാരം ശക്തമാകുന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ സംഗം വിഹാർ മേഖല കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന നിയമവിരുദ്ധ എൽപിജി മാഫിയയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് പിടികൂടി. റെയ്ഡിൽ 183 ഗ്യാസ് സിലിണ്ടറുകൾ പോലീസ് പിടിച്ചെടുത്തു. ഗ്യാസ് ഏജൻസികളിലെ ഡെലിവറി ഏജന്റുമാരായി ജോലി ചെയ്യുന്നവരാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ഷേർ സിംഗ്, സൂരജ് പരിഹാർ, രഘു രാജ് സിംഗ്, ജിതേന്ദർ എന്നിവരാണ് പിടിയിലായ ഡെലിവറി ഏജന്റുമാർ. പ്രതികളുടെ ഗോഡൗണുകളിൽ നിന്നായി 154 നിറഞ്ഞ സിലിണ്ടറുകളും 29 ഒഴിഞ്ഞ സിലിണ്ടറുകളും ഉൾപ്പെടെ ആകെ 183 എണ്ണമാണ് പോലീസ് കണ്ടെടുത്തത്.
ഉപഭോക്താക്കൾക്ക് നൽകേണ്ട സിലിണ്ടറുകൾ മറിച്ചുവിറ്റും, സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് ചോർത്തി ചെറിയ സിലിണ്ടറുകളിൽ നിറച്ച് ഉയർന്ന വിലയ്ക്ക് വിൽപന നടത്തിയുമാണ് ഇവർ ലാഭമുണ്ടാക്കിയിരുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം നേരിടുമെന്ന വാർത്തകൾക്കിടെ, സിലിണ്ടറുകൾ പൂഴ്ത്തിവെച്ച് വൻ വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കാനായിരുന്നു ഇവരുടെ നീക്കമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദ്. കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അവർ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു.
സ്ഥാനാർത്ഥി നിർണയത്തിൽ തഴയപ്പെട്ടെങ്കിലും താൻ പരാജയപ്പെട്ടില്ലെന്ന് ഷമ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭയിലേക്കും ലോക്സഭയിലേക്കും കോൺഗ്രസ് നൽകിയ സീറ്റുകളുടെ എണ്ണം കുറവാണെന്ന് അവർ ചൂണ്ടിക്കാട്ടി. വെറും 9 സ്ത്രീകൾക്ക് മാത്രമാണ് ഇത്തവണ സീറ്റ് ലഭിച്ചത്.
വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന യുഡിഎഫിന് ഉള്ളിൽ നിന്നുതന്നെ ഇത്തരം പ്രതിഷേധങ്ങൾ ഉയരുന്നത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ കോൺഗ്രസിനെതിരെ മുഖ്യമന്ത്രിയും വിമർശനം ഉന്നയിച്ചു.
National
ന്യൂഡൽഹി: പാർലമെന്റ് അംഗമായി ഒരു ദിവസം സേവനമനുഷ്ഠിച്ചാൽ പോലും പെൻഷന് അർഹതയുണ്ട്. നിലവിലെ നിയമമനുസരിച്ച് വിരമിക്കുന്ന എംപിമാർക്ക് പ്രതിമാസം 25,000 രൂപ അടിസ്ഥാന പെൻഷനായി ലഭിക്കും. അഞ്ച് വർഷത്തിലധികം സേവനമനുഷ്ഠിച്ച ഓരോ വർഷത്തിനും പ്രതിമാസം 2,000 രൂപ വീതം അധികമായി ലഭിക്കും.
ഒരാൾ അഞ്ച് വർഷം എംപി ആയിരുന്നാൽ അയാൾക്ക് 31,000 രൂപയോളം പെൻഷൻ ലഭിക്കാം. ഏഴ് വർഷം പൂർത്തിയാക്കിയവർക്ക് ഏകദേശം 36,000 രൂപ ലഭിക്കും. കാലാവധിയിലെ അവസാന വർഷം ഒന്‍പത് മാസത്തിലധികം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ അത് ഒരു വർഷമായി തന്നെ കണക്കാക്കും.
രാജ്യത്തെ ഏത് ട്രെയിനിലും ഫസ്റ്റ് ക്ലാസ് എസിയിൽ സൗജന്യമായി യാത്ര ചെയ്യാം. ഒരു സഹായി കൂടെയുണ്ടെങ്കിൽ ഇരുവവർക്കും സെക്കൻഡ് എസിയിൽ സൗജന്യ യാത്രയ്ക്ക് അർഹതയുണ്ട്. ഇതിനായി സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേക കാർഡ് കൈപ്പറ്റണം.
സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം പ്രകാരം വിരമിച്ച എംപിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ രാജ്യസഭാ എംപിമാരുടെ ശമ്പളം പ്രതിമാസം ഒരു ലക്ഷം രൂപയാണ്. ഇതിന് പുറമേ മണ്ഡലം അലവൻസായി 70,000 രൂപയും ഓഫീസ് ചെലവുകൾക്കായി 60,000 രൂപയും ഇവർക്ക് ലഭിക്കുന്നുണ്ട്. വിരമിക്കുന്നതോടെ ഈ അലവൻസുകൾ നിർത്തലാക്കുമെങ്കിലും നിശ്ചിത പെൻഷൻ തുക ആജീവനാന്തം ലഭിക്കും.